പ്രണയ തുഷാരബിന്ദു പൂക്കുന്ന പുൽത്തുമ്പിൽ
പവിഴമണിപ്പുലരിയായ് നീ ഉദിക്കുന്നു തിങ്കളേ
ഭ്രാന്ത സ്വപ്നങ്ങളുറങ്ങുമെന്നകതാരിൽ
കാന്ത കല്ലോലിനിയായൊഴുകു നീ മിന്നലേ
താരകത്തേരോട്ടമാടുന്ന പൊൻ വാനിൽ
പൂത്തിരി കത്തിച്ചപോൽ പടരു നീ പൈങ്കിളീ
ഇളമാനുകൾ മേയുന്ന ഇന്ദ്രാവതിത്തീരത്ത്
കളകളാരവം മീട്ടുന്ന കവിതയായ് തഴുകു നീ
ഭഗവതിത്തെയ്യം കാൽച്ചിലമ്പൊലി കൂട്ടവേ
നല്ല തോറ്റമ്പാട്ടുമായ് കൂടിയാടു നീ കാതരേ
കമ്പരാമായണമോതുമീ പുണ്യവേദിയിൽ
ഗഞ്ചിറത്താളമായ് ഇമ്പമേകൂ പ്രണയിനീ
പവിഴമല്ലി മൊട്ടിട്ട അമ്പലത്തൊടിയിലെ
സ്വയംഭൂവാമൊരു ദേവിയായ് ഉയരു നീ
പൂർണ്ണേന്ദു പ്രശോഭിച്ച പൊന്നൊളി മാനത്ത്
സ്വർണ്ണമീനായ് നീന്തിത്തുടിക്കു നീ കണ്മണീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ