നിന്റെ പൗരുഷ്യത്തിലും പണക്കൊഴുപ്പിലും
ഞാനെന്ന വ്യക്തിത്വം മരിച്ച് വീഴവേ
സ്വർഗ്ഗവാതിലിന്റെ സാക്ഷ തുരുമ്പെടുക്കുന്നു
മഴ വർഷിക്കാത്ത ചിങ്ങ രാവുകളിലും
വളയണിയാത്ത ഋതുഭേദങ്ങളിലും
എന്റെ നിമ്നോന്നതികൾ മാത്രം ദൃഷ്ടികോണാവുന്നു
ആരും കണ്ണെറിയാത്ത ശ്മശാനഭൂവിൽ
നരിച്ചീറുകൾ സ്വപ്നങ്ങൾക്ക് മേൽ പടരവേ
കാത് കുത്ത്, കട്ടിളവെപ്പ്, തിരണ്ട്കുളി
ഒന്നുമൊന്നിലും കൂടിയാടാൻ വിലക്കി
കാര്യസാധ്യത്തിനപ്പുറം പെണ്ണുടൽ പടിയകറ്റുന്നു
വെന്തു തീരാത്ത മോഹ വലയങ്ങളിൽ
അരുതായ്മ കെട്ടിവെയ്ക്കുന്ന നീതി വഴികളിൽ
ഭ്രാന്ത ദാഹമകറ്റാൻ ചായമിട്ടവൾ മാത്രമാവുന്നു
എന്റെ ദേഹകാന്തിയൊക്കെയും മൊത്തിക്കുടിച്ച്
എന്നിലെയെന്നെയൊരു കണം ഗണിക്കാതെ
വെറും വിയർപ്പായ് ഞാനുറ്റിയൊഴിയവേ
ഉയിർക്കുമൊരുനാൾ നിശ്ചയമൊരു കടലായ്
ഒടുങ്ങുമതിൽ നിന്റെ തലയെടുപ്പൊക്കെയും
ആടിത്തീർക്കട്ടെയതുവരേക്കുമീ ദുരിത പർവ്വം
00000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ