2022 നവംബർ 15, ചൊവ്വാഴ്ച

കഥയെന്നാകിലൊട്ടും വ്യഥയില്ല



കാലമെത്രയായെന്റെ പെങ്ങളേ

കടവിലിങ്ങനെ നീ കാത്തിരിപ്പു 

കരിമുകിൽ വകഞ്ഞുമാറ്റിയവൻ

കര തൊടാനെത്തുമെന്നിനിയും

കനവു കണ്ടു ദാഹമൊടുക്കയാണോ


പീത സായന്തനങ്ങൾ സഖി,യെത്ര നമ്മൾ

കപോത പ്രണയഗീതികൾ പകുത്തിരുന്നു

ദേവ,  രാഗാർദ്ര പുലർ വേളകളെത്ര തോഴീ

തോടിയും മോഹനവുമായ് നിറഞ്ഞിരുന്നു

രാഗമാലിക തീർത്തു ഭഗവൻ രചിച്ചതെന്ന്

ലോകമൊക്കെയും നമ്മെ സ്തുതിച്ചിരുന്നു


എത്ര വസന്തങ്ങളെത്ര പൗർണ്ണമികൾ ഋതു

ഭേദങ്ങളെത്ര നമ്മിൽനിന്നൊലിച്ച് പോയീ

എത്ര സ്വപ്നങ്ങളെത്ര ശില്പങ്ങളെൻ പ്രിയതേ

മണൽ കോട്ടകൾ പോൽ നാം തീർത്തിരുന്നു


ഹാ, പ്രണയമെന്നാൽ മൽ സഖീയുണരുന്നു

പൊയ്യതില്ല മറ്റൊന്നിത്ര മധുരവും നോവുമായ്

അന്തരാത്മാവിനെ പറിച്ചെടുക്കും പക്കം വരെ

നിരന്തരം മനസ്സിനെ മദിക്കും പരംപൊരുളത്


ഹേമന്തമൊന്നു കഴിഞ്ഞ മകരന്ദ നിലാ രാവിൽ

പ്രേമാനന്ദതുന്ദിലനായിവൻ കനവു കണ്ടിരിക്കെ

കനലൊന്നു കോരിയിട്ടു നീയെൻ ഹൃത്തടത്തിൽ

കണ്ടുകൊൾകയെന്നെയൊരു പെങ്ങളായെന്ന്

കൈത്തണ്ടയിലൊരു രാഖി ബന്ധിച്ച് കടന്ന 

നാളിന്നു വരെ ഇണ്ടൽ തീർന്നൊന്നുറങ്ങിയില്ല


കൊണ്ടവനൊരാണ്ട് കണ്ട് തീരും മുന്നവേ

കൊണ്ടു പോയ് നിൻ സ്വാസ്ഥ്യമൊക്കെയും

ഉണ്ടയുരുള ആമാശയം കൊള്ളുവാനില്ലാതെ

ആശയറ്റ് നീയാർദ്രമിക്കടവിൽ കാറ്റടി കൊണ്ട്

വാത്മീകമായ് മിഴി പൂട്ടി അശ്രു പൊഴിച്ചു നില്ക്കേ

നീട്ടുന്നു കരമിവനിനി കിട്ടുന്ന മിച്ച ദിനമൊക്കെയും

മെച്ചത്തിലൊരു സോദരനായിവൻ കൂടെയുണ്ട്

000000000000000000000000000000000000000000000




2022 നവംബർ 14, തിങ്കളാഴ്‌ച

കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ



ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക


നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക


അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി


ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം  സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...