പ്രിയേ,
ആരവമൊഴിഞ്ഞ എന്റെയീ യുദ്ധഭൂമിയിലേക്കു
പോയകാല പീഡനങ്ങളുടെ റയിൽപ്പാതകളിലൂടെ
തീ തുപ്പുന്ന ഒരോർമ്മയായ് നീ കടന്നു വരിക
അവിടെയൊരു കോണിലെരിയുന്നത്
അംഗഭംഗം വന്ന എന്റെ ഗതകാല സ്മരണകളാണ്
അല്പം പ്രാണജലത്തിനായ് കണ്ഠമിടറിപ്പാടുന്നതു
എന്റെ പ്രണയ നൈരാശ്യങ്ങളിലെ രാപ്പകലുകളാണു
സ്മൃതിയറ്റുപോയ എന്റെ കിനാക്കാടുകളിൽ നിന്നു
വേട്ടനായ്ക്കളിപ്പോഴും ഓരിയിടുന്നുണ്ട്
നിന്റെ തലയ്ക്കു മുകളിലെ ശൂന്യതയിൽ നീ
നിന്നെത്തന്നെ കരുതിയിരിക്കുക
എന്റെ പ്രണയ രക്തം കുടിച്ച പ്രാപ്പിടിയൻമാർ
നിന്റെ സ്വപ്നത്തിന്റെ ചില്ലകളിലിനിയും
പുതിയൊരു അഗ്നിവർഷമായേക്കാം
കറുത്ത കുപ്പിവളപ്പൊട്ടുകൾ കൊണ്ടു മുറിഞ്ഞയെൻ
ഹൃദയധമനികൾ ഇനിയൊരിക്കലും ഒന്നു ചേരില്ലെങ്കിലും
ധൂർത്തകൗമാരത്തിന്റെ ദുരന്തരംഗങ്ങളെ
തുടികൊട്ടിപ്പാടാൻ അതിലിനിയും ജീവൻ ബാക്കി നിൽപ്പുണ്ട്
പുതിയ രതിഗീതം പാടി പുലരുവോളം കുമ്പസരിക്കാനും
ഉപബോധമനസ്സെന്ന ഉണക്കമീൻ കാട്ടി
അയലത്തെ പൂച്ചയുടെ ഉറക്കം കെടുത്താനും
എന്റെ മേലാളന്മാരിപ്പൊഴും ഓടിനടക്കുന്നുണ്ട്
തേരിലെക്കൊടിക്കൂറകൾ നിറം കെടുമ്പൊഴും
തേരാളിയുടെ തല മണ്ണിലുരുളുമ്പൊഴും
ഭൃത്യവേഷം നിറുത്താതെ വെഞ്ചാമരം വീശയാൽ
രാജന്റെ കോടീരമിന്നും ഉറച്ചുതന്നെ
ഇനിയുമണയാത്തയെൻ പ്രണയചിതകളിൽ തീകാഞ്ഞു നീ
നിന്റെയുള്ളിന്റെയുള്ളിലെ കാമം ഉരുക്കിക്കളയുക
തേരോട്ടം നീലച്ചയീ സൈകത ഭൂമിയിൽ
ഒരിക്കലും പെയ്യാതെ പോകുന്ന മഴയ്ക്കായ് നീ കാത്തു കിടക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ