തമോ ഗർത്തത്തിൽനിന്നൊരുനാളുമുയരാതെ
എന്റെ നക്ഷത്രത്തെ വീണ്ടും കുത്തിയിറക്കുക
വെളിച്ചം കൺപാർക്കാൻ അവസ്ഥയേകാതെ
എന്റെ നീച ഗ്രഹമൊട്ടുക്ക് കറുപ്പായ് നിറയുക
കരിങ്കൂവളം വളരുന്ന താഴ്വരകളിൽ നിന്ന്
അവഗണനയുടെ കടലിലേക്കെന്നെയൊടുക്കുക
എന്റെ ഭ്രമണ പഥങ്ങളിൽ തീയൊഴുക്കുക
ഇല്ലാത്ത മോഹങ്ങളിൽ എനിക്കു കണ്ണീർ ചിതയാവുക
ശരണവഴികളിലെന്നഭയത്വം പൊളിച്ചെഴുതി
ചുവന്ന മാർഗ്ഗങ്ങളിലെന്നെ വ്യഭിചാരിയെന്നു വിളിക്ക
എന്നെ വെറുക്കുക, പന്തിയിൽ നിന്നു വിലക്കീടുക
പരധാര ബന്ധമാരോപിച്ച് പരസ്യമായ് കല്ലെറിയുക
ഇനിയെന്റെ ഭ്രാന്ത സ്വപ്നങ്ങളിൽ ഭ്രമങ്ങളിൽ
കലങ്ങിയൊഴുകുന്ന പുഴയും ചുവന്നൊരാകാശവും
എന്റെ വഴികളിലെ കൂർത്ത നോട്ടങ്ങളും
എനിക്കെതിരായുയരും പരുത്ത വചനങ്ങളും കടന്ന്
നുരയുന്ന വാക്കുകളിൽ ഹിമം ചാലിച്ച്
വ്രണിത ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ കരുത്തുള്ള
പുതു കാവ്യമായ് ഞാനുയിർക്കും നൽ നാളുവരെ
നിത്യമീ അന്ധകാരത്തിലിങ്ങനെ വെന്തു നീറട്ടെ
000000000000000000000000
കവിത വായിച്ചു
മറുപടിഇല്ലാതാക്കൂആശംസകള്
ഒരു ഫീനിക്സ് പക്ഷിയായ്
മറുപടിഇല്ലാതാക്കൂചിറകടിച്ചുയരുവാന്
കൈ പിടിക്കട്ടെ
ദൈവമെപ്പോഴും!! rr