2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പ്രണയത്തിലേക്ക് തിരിച്ചുവച്ച ഭരണതീട്ടൂരം



പാതി വെന്ത ഉടലും പറഞ്ഞു തീരാത്ത വാക്കുമായ്
നിന്നിൽ നിന്നു ഞാൻ പടിയിറങ്ങിപ്പോയത്
ബുദ്ധ മാർഗേ സത്യം പരതിയല്ല
ഒഴുകാത്ത ഓർമ്മകളുടെ ഭ്രൂണ പാളിക്കുള്ളിൽ
പുറന്തോട് പൊട്ടുന്ന ബ്രാഹ്മ മുഹൂർത്തം കാത്ത്
വിടരാനും കൊഴിയാനുമാവാതെ മുരടിക്കവേ
നിന്നിലൊരു കാവ്യമെഴുതാൻ മാത്രമാണു
ചിന്തകൾക്ക് തീകൊടുത്ത് കാത്ത് കിടന്നത്
പ്രണയം പൂക്കുന്ന കൽ മണ്ഡപങ്ങളിൽ
രേതസ്സിറ്റു വീഴുന്ന കാലം കിനാകണ്ട്
വേദങ്ങൾ വേപഥു തീർക്കുന്നവയാണെന്ന്
പുതു വർഗ്ഗം തിരുത്തി വായിക്കവേ
ഒടുങ്ങിയതെന്റെ വിത്തറ്റുപോയ വിശ്വാസപ്പാടമാണു
ഞാനെന്തു ഭുജിക്കണം ഭോഗിക്കണം
സരസ്വതീ മന്ദിര നടയിലെന്ത് പ്രാർത്ഥിക്കണം
തീട്ടൂരമിട്ട് തീർപ്പെഴുതിയവർ ന്യായാസനമേറവേ
ഇനിയെന്റെ പ്രേമ വായ്പും രതി സംസർഗ്ഗവും
ആശയാദർശങ്ങളൊക്കെയും ഒരു താഴിട്ട് പൂട്ടി
ഭരണ വർഗ്ഗത്തിനടിയറ വെച്ച് കീഴ്പ്പെടുമെന്ന
മേലാള സ്വപ്നം ഒരു ശൂലമുനയിൽ കോർത്തെടുത്ത്
പഞ്ചാഗ്നിയിൽ ചുട്ടെരിച്ച് സ്വാതന്ത്ര്യ ഗീതം പാടി
വീണ്ടുമൊരു പ്രണയ പുരുഷനായ് ഞാൻ നിന്നിലവതരിക്കും
അന്ന്, കൊയ്ത്തടുത്ത പാടങ്ങളിലെ ഈണവും
പുള്ളുവൻ പാട്ടും നിന്റെ ശീൽക്കാരവും ചേർന്ന്
ഒരു പുതുവുലകം ഉയിർത്തുവരും നമുക്കു മാത്രമായ്
0000000000000000000000000000000

2 അഭിപ്രായങ്ങൾ:

  1. ആശയാദർശങ്ങളൊക്കെയും ഒരു താഴിട്ട് പൂട്ടി
    ഭരണ വർഗ്ഗത്തിനടിയറ വെച്ച് കീഴ്പ്പെടുമെന്ന
    മേലാള സ്വപ്നം ഒരു ശൂലമുനയിൽ കോർത്തെടുത്ത്
    പഞ്ചാഗ്നിയിൽ ചുട്ടെരിച്ച് സ്വാതന്ത്ര്യ ഗീതം പാടി
    നല്ല ഭംഗിയുള്ള വരികള്‍
    കവിത ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  2. പുതിയ കാലം
    പുതിയ നിയമം
    ജീവിതം കഷ്ടമത്രെ

    മറുപടിഇല്ലാതാക്കൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...