ജീവനോടെ ഉറുമ്പരിക്കുന്ന
ചില പ്രണയങ്ങളുണ്ട്
ശ്വാസം മുട്ടിച്ച് കൊല്ലുന്ന
നനുത്ത സ്വപ്നങ്ങളും
നടന്നു തേഞ്ഞ് മറന്ന ഇടവഴികളിൽ
ആമ്പൽക്കുളം പായലിലൊളിഞ്ഞ്
പടവുകളിലേക്കെത്താതെ മറയുന്നു
അയൽപ്പക്കത്തെ പട്ടി ചത്തത്
അസ്ഥിയുരുകി മൂന്നാം പക്കമാണറിഞ്ഞത്
പത്തൊമ്പത് കൊല്ലം പട്ടിണികിടന്നതേത്
പരിഷകൾക്കാണെന്നൊരു മൗനമുരുകുന്നു
മാംസമെന്നുച്ചരിച്ചൊടുങ്ങും മുന്നവേ കറുമ്പനെ
മാടു വെട്ടും പോലെ കൊന്ന മാടമ്പികൾ
ശ്രീകോവിലിലെ കാവലിനെത്തുന്ന കൗതുകം
നീ പെണ്ണും ഞാനാണുമായിരിക്കുവോളം സൗഹൃദം
പൂജയ്ക്കെടുക്കാത്ത കൈതപ്പൂവായ് കാണുന്നു
ചൂരലുകൊണ്ട് മരവിച്ചതെന്റെ മനസ്സല്ല
ചൂലെടുത്തടിച്ച് തളിക്കേണ്ട വ്യവസ്ഥയാകുന്നു
നീ ഉടുത്തതിൽ സാധിച്ച എമ്പോക്കിത്തരം
ഞാൻ കൈക്കുടന്നയിലെടുക്കുന്ന പ്രതിഷേധം
ചുണ്ടുകൾ തമ്മിൽ കോർക്കുന്ന പെരുവഴി
എന്റെ ചോരയാകുമ്പൊഴാണസഹ്യത
അതു വരെ നിന്റെ രതിനാടകം കണ്ട് ഞാൻ
ഉദാത്തമാം സമരമെന്നുറക്കെ പറയട്ടെ
000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ