2017, ജൂലൈ 22, ശനിയാഴ്‌ച

കവിതയുടെ ത്രിമാന വായന

പൂക്കാതെ പോയ വസന്തത്തിന്റെ
ഓരോ മുടിസൂചി വളവുകളിലും
ഒറ്റക്കണ്ണുള്ള കവിതയൊന്നിന്റെ കൈപിടിച്ച്
ഞാൻ കാത്തിരിപ്പുണ്ടാവും
വേഗവിരൽത്തുമ്പിന്റെ മാന്ത്രികതയിൽ
സിംഹാസനമേറ്റ അധികാര മുദ്രകളൊക്കെയും
കാരാഗൃഹത്തിലടയ്ക്കപ്പെടുന്ന പൗർണ്ണമിയിൽ
എന്റെ മഹാ കാവ്യം പ്രകാശിതമാവും
പ്രണയത്തിന്റെ വിശുദ്ധ സൂക്തങ്ങൾക്കിടയിൽ
മാംസച്ചൊരുക്കിന്റെ മലവെള്ളപ്പാച്ചിലൊരുക്കിയ
അഭിനവ കവികളൊക്കെയും കുലംകുത്തിയൊഴുകും
അഭിമാന ശിഖയേന്തി വിശന്ന് മരിച്ച കർഷകനു
മതം തീണ്ടി വികലമാക്കാത്ത വിളനിലമൊരുക്കും
പ്രതീക്ഷയുടെ നിലാവിൽ ചുരം കേറിപ്പോയ നിനക്ക്
അതിർത്തിയിലെ പൊട്ടിച്ചൂട്ടിന്റെ കഥ പകരും
ഇവിടെ, നിയോൺ നീലിമയുടെ ലഹരിപ്പതകളിൽ
ജാതികോളത്തിന്റെ അവകാശപ്പെരുമയിൽ
അക്ഷരംകെട്ടവൻ വാഴ്ത്തപ്പെട്ടവനാകവേ
എട്ടണയ്ക്കെന്റെ കവിത തീറെഴുതാതെ,നിന്റെ
മകരത്തണുപ്പിനു ചൂടുപകരാൻ എരിഞ്ഞടങ്ങും
എങ്കിലും, മൂന്നാം നാൾ പിലാത്തോസ് കൈ കഴുകിയ
താളിനപ്പുറം എന്റെ കവിതഉയിർത്തെഴുന്നേൽക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...