വിലാസമില്ലാതെ ഒടുങ്ങുന്നവന്റെ
വിലാപകാവ്യമായ് കൂടെയുണ്ടായിരിക്ക
അന്യം നിന്ന് പോവുന്നവനെയെന്നുമൊരു
അക്കമായിട്ടെങ്കിലും രേഖപ്പെടുത്തുക
ഞാൻ വിതച്ചത്, കൊയ്തത്, മെതിച്ചെടുത്തത്
ജ്ഞാതിശാസ്യമോതിയെന്നെ വിലക്കിയുണ്ണുക
ജീവിതപ്പാച്ചിലിൽ തിരിഞ്ഞ് നോക്കാത്തയെന്നെ
തീപ്പെട്ട് പോയ പിൻ രക്തസാക്ഷിയാക്കിപ്പോറ്റുക
നിഷേധിക്കപ്പെട്ടവന്റെ നീതിശാസ്ത്രത്തിലേക്ക്
ചാട്ടുളി എയ്തുവിട്ട്, പ്രതികാരം യഹോവയ്ക്കുള്ളതെന്ന്
നീ മഹത്വപ്പെടുക, ചില്ലുകൂട്ടിലാസനസ്തനാവുക
അസ്വസ്ഥ ചിത്തം,കരാള ഹൃദയം, വിരൂപ മാനസം
കാട്ടുപോത്തിന്റെ നോട്ടമെന്ന് നീ കാടിളക്കിപ്പോയ
പെരും പാതിര മാത്രമാണു മൽ സഖീ എന്റെ ജീവിതം
ആകാശദൂരം കൈക്കുമ്പിളിൽ കൊള്ളുവാൻ കാലമൊട്ടുക്ക്
കനവ് കെട്ടി, അമ്മിക്കൽ ചുവട്ടിൽ അരബാക്കിയായവൻ
ഇരുട്ടിൽ, പകൽക്കാഴ്ചകളുടെ സങ്കല്പത്തിൽ കണ്ണടച്ചല്ലാതെ
നിലാവെട്ടത്തിലൊരു ചിരാതിന്റെ ശോഭയിൽ ഒരുമാത്ര
ഒരു നിറകൺ വിശുദ്ധിയായ് നിന്നിൽ ശയിച്ച്, ഉറയൂരി
മറുകണം മണ്ണെടുത്ത് പോവതാകിൽ അതെന്റെ സ്വർഗ്ഗം
ശേഷമെന്റെ കവിതയും കിനാക്കളും കരിച്ചെടുത്തൊടുക്കുക
ഓർത്തെടുക്കാത്തൊരു കാട്ടുപാതയിലെന്നെക്കിടത്തുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ