പെരും പ്രളയത്തിനപ്പുറം വെളിപ്പെട്ട
ഹിമശൈല ശൃംഘമായ് നീ ഉണ്ടായിരിക്ക
ആണ്ടാണ്ടുകളുടെ കാരാഗൃഹ വാസത്തിനു ശേഷം
അനർഹമായ് കിട്ടിയൊരു പ്രഭാതമാവുക
കവിതകളൊക്കെയും കണ്ടുകെട്ടി മുദ്രവച്ച്
ദ്വീപുകടത്തവേ, കാവ്യമായ് കാത്ത് കിടക്കുക
നടപ്പുദീനം കൊണ്ടൊറ്റുകൊടുക്കപ്പെട്ട്
അരക്കില്ലത്തിലാക്കവേ നീ മഴയാവുക
നിഷേധിക്കപ്പെട്ട ഓരോ മാംസ ഗോപുരങ്ങളിലും
തീയാട്ടമാടുവാനൊരു തിറക്കാലമുണ്ടെന്നുണർത്തുക
ചുഴറ്റുന്ന നാവിൻ തുമ്പിലും ഇറുകുന്ന കച്ചയിലും
തെരുക്കൂത്ത് കെട്ടുന്നൊരു സന്ധ്യ വാഗ്ദാനം ചെയ്യുക
പെരുമഴയൊക്കെയും പെയ്ത് തോർന്നൊടുങ്ങിലും
ഒരു ഇലപ്പെയ്ത്തായ് കൂടെയുണ്ടാകുമെന്നോതുക
അന്ന്,
തിരണ്ടുകല്ല്യാണത്തിന്റെ തലേനാൾ ഉച്ചയ്ക്ക്
പനന്തോപ്പിൽ നിന്നിറുത്ത മൈലാഞ്ചിച്ചോപ്പാവുക
കൂരിരുട്ടിൽ മാത്രം തൊട്ടറിഞ്ഞൊരു മുല്ലമൊട്ടിന്റെ
വിട്ടുമാറാത്ത സൗരഭ്യം വീണവഴിയൊക്കെയും വിതറുക
ഇനിയീ കനവ് കൊട്ടിയിറങ്ങി കിഴക്കുണരും മുമ്പേ
കെട്ടിയെടുക്കുകയെന്നെ, തെക്ക് നോക്കി കൊണ്ട് പോവുക
**********************************************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ