തിരസ്കരിക്കപ്പെട്ടവന്റെ പട്ടയ ഭൂമിയിൽ
പെരും കുരിശു നാട്ടി അധീശത്വം നടുക
തോളെല്ലു പൊട്ടിയവന്റെ തലയിൽ
കരിങ്കല്ല് കെട്ടി ഉത്തരവാദിത്വം ഓതുക
മത മൂല്യങ്ങളുടെ മൊത്ത വ്യാപാരിയായ്
മാമൂലുകളുടെ ശവക്കൂന തീറ്റുക,യെന്നെ ഒറ്റുക
അന്ന്,
ചാവുനിലം ഉഴുതു പരുത്തിക്കാട് തീർക്കുവാൻ
ഉടലോടെ സ്വർഗ്ഗമിറങ്ങിയവനെന്ന് നീ തന്ന
വെറും വാക്കുകളുടെ സാക്ഷ്യപത്രം ചിതലാവുന്നു
ഇന്നതേ ഭൂവിലൊരു അന്ത്യ ശ്വാസത്തിനരമാത്ര
കണ്മൂടിക്കിടക്കുവാനാവാതെ പുറങ്കാലു തട്ടുന്നു
എന്റെ മേലങ്കി, കാലുറ, കമ്പിളി പകുത്തത്
യവം, മന്ന, മാംസമൊക്കെയുമെന്റേതുണ്ടത്
കുന്തിരിക്കവും മീറയും കോലരക്കും കൊണ്ടത്
ഒന്നിനും ഓർമ്മയിലൊരോരം പോലും കൊടുക്കായ്ക
മെലുഹയിലെ തെരുവുകളിൽ ചാട്ടവാറടി കൊള്ളയിൽ
കുതിരപ്പുറത്തിരുന്ന് നീയെന്നിൽ സഹതപിക്കായ്ക
മുൾക്കിരീടമണിഞ്ഞ് ഗബ്ബാത്ത നഗരം ചുറ്റവേ
മുന്തിരിച്ചാറു നുണഞ്ഞെന്റെ സാഹോദര്യം പറയരുത്
ഇടിവെട്ടേറ്റ് കരിഞ്ഞ് വീണു വെള്ള പുതക്കയിൽ
ഒരുനോക്ക് കാണുവാൻ വന്ന്, ചിലവോർത്ത് പ്രാകുക
ഒടുവിൽ,
പുഴുവരിച്ച്, എല്ലുപൂത്ത് കല്ലറക്കെട്ടിലഴുകവേ
നാല്പ്പത്തൊന്നാം പക്കമൊപ്പീസു നല്കയിൽ
കൊളുത്തിയ മെഴുകുതിരിയോർത്ത് വിലപിക്കുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ