വിലാസമില്ലാതെയായ്പ്പോയവരുടെ
വിലാപകാവ്യമായ് കാലമൊട്ടുക്ക് നീ
വെന്തുരുകിത്തീരുക, താഴ്വേരു ചീന്തുക
വർണ്ണങ്ങൾ വറ്റി വരിയുടഞ്ഞ് പോയവരിൽ
വെറി നായയുടെ വാശിയേറ്റുക,താങ്ങാവുക
വാക്ക് വറ്റി കവിതയൊന്നും കായ്ക്കാതെയാകയിൽ
വെള്ളിടി പൊട്ടി മഹാകാവ്യമായ് നിന്നുകത്തുക
ഉണ്ട് ഉന്മാദം കൊണ്ട് ഉറക്കം കൊള്ളുവോനെ
ഉച്ചവെയിലൊക്കെയുമേറ്റ് ഉപ്പ് കുറുക്കുവോന്റെ
ഉരിയരിച്ചോറിന്റെ കൂലി യാചിച്ചുണർത്തരുത്
ഉമിത്തീയി,ലുപരി വർഗ്ഗത്തെയാകെ നീറ്റുവാൻ
ഉച്ഛാടനം ചെയ്ത് വർണ്ണ വിവേചനമൊടുക്കുവാൻ
ഉഗ്ര വിഷമുള്ള ഉരഗജാതിയായ് നീ മുളയ്ക്കുക
നിന്നിൽ നിന്നകലുന്ന കാതങ്ങളത്രയും
നിന്നു കത്തുകയാണു ഞാനെൻ കാതരേ
നീറി ഞാനെഴുതുന്ന കാവ്യങ്ങളിലൊക്കെയും
നിലാപ്പെയ്ത്തുമായ് നീ കൂടെയുണ്ടാവുക
നനവുള്ള ഓർമ്മകൾ മാത്രമായെന്നുമെൻ
നെഞ്ചകം പൊള്ളവേ, നീയമൃതാവുക
നിത്യകല്ല്യാണിയായ് നീ പൂത്തുകൊള്ളുക
0000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ