ഒഴുകിവരുന്നുണ്ടീയാറിലൂടെ മന്ദമായ്
ചേലാർന്നു തുടിക്കുമൊരു ചെന്താമര
നിൽക്കുന്നു ഞാനീ നീരൊഴുക്കിൽ നിശ്ചലം
ഇല്ലയൊരു തിരയിളക്കം പോലുമെന്നിൽ
വികാര തന്ത്രികളെല്ലാമെന്നേ വലിഞ്ഞുടഞ്ഞതാണു
വാക്കുകൾ മായക്കസർത്തുകാട്ടി കുറുമ്പോടെ
എൻ എഴുത്താണിത്തുമ്പിൽ കരണം മറിഞ്ഞിരുന്നു
വർണ്ണങ്ങളെല്ലാമുൾച്ചേർന്നൊരു വെണ്മയായ്
എന്നിടനെഞ്ചിൽ കവിത കുറിച്ചിരുന്നു
ഇന്നില്ല കുറിക്കുവാനൊരു ചെറു വരിപോലുമെന്നിൽ
ഒഴുകുവാനില്ലയൊരു മുറിക്കവിതപോലും
വസന്തം വിടർന്നു വർണ്ണം വിതറി നിൽക്കവേ
ചുടുചാരമെറിഞ്ഞു തകർത്തതാരെന്റെ യൗവ്വനം
ഒരു അഭിശപ്ത നിമിഷത്തിൻ ആശയൊന്നിൽ
ഇളക്കി മറിച്ചുടച്ചെറിഞ്ഞതെൻ സ്നേഹ മന്ദിരം
പണിയുവാനൊരായുസ്സുമതിലേറെയുമൊടുക്കിലും
എളിതാണു തകർക്കുവാൻ ഒരു എതിർ നിശ്വാസം മതി
വീണ്ടുമുരുട്ടിച്ചേർക്കുന്നു ഞാനീ കല്ലുകളൊക്കെയും
ഒരുനാളെങ്കിലുമിതിനു മുകളിലായൊരു മേൽപ്പുര
ചെറുതെങ്കിലും പ്രഭോ ഉയർന്നു പൊങ്ങിയെങ്കിൽ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ