ചക്കരപ്പാനയുണ്ടെന്റെ ഭാണ്ഡത്തിൽ
അലയുന്നു ഞാൻ എട്ടു ദിക്കും ഒട്ടു മധുരം തേടി
എന്റെ കുന്നിൻ ചരിവുകളിലെന്നും മലർക്കാലം
ഒരു പൂ ചൂടുവാൻ ആർത്തി മൂത്തോടിടുന്നു
പരദേശിക്കു പാർക്കുവാൻ പണിയുവാനുണ്ടെന്റെ നാട്ടിൽ
തൊഴിൽ ഭിക്ഷ തേടി കഴുത്തിലൊരു കൗപീനവുമായ്
ഞാൻ സായിപ്പിൻ കവാടത്തിൽ കവാത്തു മറന്നു വെയ്ക്കുന്നു
ചക്കപ്പുഴുക്കിനെ നിഷ്കരുണം തൂക്കിലേറ്റി
എന്റെ കലവറയിലിപ്പോൾ അജിന ഉലാത്തുകയാവും
ഞാൻ കളഞ്ഞുപോയതൊരു മുഗ്ദ്ധ സംഗീതം
മറന്നു വച്ചതൽപം മഞ്ചാടി ഒരു മയിൽപ്പീലി
ഉറുമ്പരിച്ച് തുടങ്ങിയ എൻ ശവത്തിനു മോടികൂട്ടാൻ
അന്യന്റെ വിഴുപ്പിൽ ഞാൻ ശൈത്യം തേടിടുന്നു
എന്റെ പുരാതന പച്ചപ്പിൻ തുരുത്തിൽ നിന്നു
മേലാൾ പറിച്ചെടുത്തതൊരു വെറും കറ്റാർ വാഴ
മെയ്കാന്തിയൊന്നെനിക്കു കൂട്ടാൻ കനിഞ്ഞരുളിയത്
ഡോളറിൽ പൊതിഞ്ഞൊരു പൊൻ സഞ്ജീവനി
ഇനിയെന്റെ കണ്ണുമകക്കാഴ്ച്ചയും ഒച്ചയും ഒടുവിലെൻ
മസ്തിഷ്കം വരെ നിൻ ശീതീകരണിയിൽ അടകുവച്ച്
തൻപോരിമ നടിച്ചു ഞാൻ അഹന്തയിൽ പകർന്നേകും
വരും തലമുറയ്ക്കായൊരു പുതു ഉപഭോഗ സംസ്കാരം
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ