മകരക്കൊയ്ത്തും പുഞ്ചക്കൊയ്ത്തും തീർന്ന
പാടത്തുനിന്നു ഞാനൊട്ടഹന്തയിൽ വീണ്ടും
ഒരു ഇടക്കൊയ്ത്തു തേടിയിറങ്ങിയതിൽ പിന്നെ
ഇല്ലയൊരിക്കലും കണികണ്ടിട്ടില്ലൊട്ടുമേ
സ്വാസ്ഥ്യം വിതയ്ക്കുന്ന പൊൻ വിഷുപ്പക്ഷികളെ
ഉണ്ണുവാനുമതിലേറെയിട്ടു മൂടുവാനും
വിളവെടുത്തു പത്തായം നിറഞ്ഞിരിക്കെ
കിളികൊത്തിപ്പോയ നെൽ കതിരൊന്നിനു പിന്നേ
ഓടി ഞാനെന്റെ ജന്മം തുലച്ചിടുന്നു
എലി കാർന്നെടുത്തയൊരു ചെറു കഷ്ണം തേങ്ങ തേടി
എന്തിനു ഞാനെരിച്ചെന്റെ കൊപ്രക്കളമത്രയും
ഇനിയെൻ പൊൻപാടത്തു വിരുന്നുണ്ണുവാൻ
വരികയില്ലൊരിക്കലുമൊരു കാവ്യ പക്ഷി
എങ്കിലും മനസ്സിലൊരു ചെറു മുട്ടയടവെച്ചു ഞാൻ
കാത്തിടട്ടെയണയുമൊരു മാത്രയൊരു കണം
വിരിയുമിനിയുമൊരു നൂറു കാവ്യ പക്ഷികൾ
വിളവെടുത്തീടാനവ പറന്നിറങ്ങുമെന്റെ നെഞ്ചിൽ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ