2022 ഏപ്രിൽ 25, തിങ്കളാഴ്‌ച

കല്ലറക്കെട്ടോളമനുഗമിക്കുന്നവ



ഇക്കിനാവറ്റ ശരണാലയത്തിലെൻ മണാളാ

ഊന്നു വടിയൊന്നിലും താങ്ങുവാനില്ലാതെ

വേച്ചു വീണു, വേപഥുണ്ട് വെറും വാക്കായ്

പുനർ വായന തൻ വിദൂരശ്രമം പോലും വറ്റി

തെക്ക് പോകുവാനൊരുന്ത് തേടുമീ അന്തിയിൽ

അനുഗമിക്കുവാനില്ല നിൻ ഓർമ്മ തന്ന

ആർത്ത സാഗരമൊന്നല്ലാതെയെന്നായ്


കൂട്ടിപ്പെരുക്കി മോദമൊക്കെയും കിഴിച്ച്

ശിഷ്ടമെന്തെന്ന് മരവിയിൽ പരതവേ കണ്ണാ

ആറ്റിറമ്പിലന്നൊരു മകരത്തണുപ്പിന്റെ

ആലസ്യമല്ലാതെ മറ്റൊന്നുമില്ലാത്ത

നനുത്തൊരുഷസ്സിൽ നീ തന്ന ഉമ്മതന്നോർമ്മ

കൂട്ടിപ്പൊതിഞ്ഞെടുത്തിരിക്കുന്നു കൂട്ടിനായ്


പള്ളിക്കൂടപ്പിന്നാമ്പുറമൊരു വേനൽ പരീക്ഷക്കാലം

കൈവെള്ളയിൽ കൂട്ടിപ്പിടിച്ച് കുതിർന്നക്ഷരമുതിർന്ന

കടലാസു പായയിൽ കോറിയ, വാക്കിലേറിയ കൂറും

ഹൃദിസ്ഥമായ് ചോരനൊന്നുമെടുക്കാതെ ചേർക്കുന്നു

കൊണ്ടുപോകുവാനിതിൽപ്പരമെന്തുണ്ട് പ്രിയ സഖേ


പോത്തു കച്ചവടം ചെയ്യുന്ന മട്ടിലൊരു നാട്ടു ചന്തയിൽ

പേർത്തുപേർത്തു പല്ലും മൂക്കും മൂടുമൊക്കെയും പാർത്ത്

വിലപേശി വേട്ടവനൊരു കാട്ടാള തുല്ല്യം  കെട്ടി മേയ്ക്കവേ

വാർക്കുന്ന കണ്ണുനീരൊക്കെയും വരും തലമുറയെയോർത്ത്

വടിക്കുക, വീറോടെ പൊരുതുക, വേറിട്ടവളല്ല മങ്കയാൾ

ജീവൻ വെടിയാതെ കാക്കുകയെന്ന് വാഴ് വൊക്കെയും കൂട്ടായ

നിൻ സാന്ത്വന വാക്കിന്റെ വെട്ടം കൂട്ടുന്നു കല്ലറക്കെട്ടോളം


ഇനിയെൻ, കണ്ണാളനേ, കാലക്കേടൊന്നും ചൊല്ലാതെ നന്നായ്

കാലനൊത്ത് പടിയിറങ്ങുമീ കുങ്കുമ സന്ധ്യതൻ കാന്തിയിൽ

കനവിലും കണ്ണിമയിലും കാണുന്ന മുള്ളുമുരിക്കിലൊക്കെയും

കായ്ച്ച് നില്ക്കുക നീ, കരളു നിറച്ച് കാണട്ടെ ഞാൻ, പിന്നെ

കണ്ണടയ്ക്കട്ടെ, കാലാഹി കൊത്താതെ പോകട്ടെ കാലമൊക്കെ

ഇത്ര കല്പ്പിക്കയില്ല ലോകം നം പ്രണയമല്ലാതെ മറ്റൊന്നുമേ

00000000000000000000000000000000000000000000000000000000000000







2022 ഏപ്രിൽ 23, ശനിയാഴ്‌ച

പ്രണയ, രുദ്രവീണ മീട്ടുക വീണ്ടും


ഇന്ദ്ര വല്ലരീ പൂക്കുക നീയെൻ

ചന്ദ്ര ബിംബമായ് തെളിയുക വീണ്ടും

ഇഷ്ട പ്രാണേശ്വരീ പുഞ്ചിരി തൂകുക

ഈരേഴു ലോകവുമുണരട്ടെ, പ്രിയേ

ഈ സ്നേഹ സന്ധ്യയിലലിയട്ടേ


സ്നിഗ്ദ്ദ സ്വരൂപമേ ചിറകു വിടർത്തുക

സുന്ദര പുഷ്പങ്ങളായിരം വിടരട്ടെ

മുഗ്ദമാം മോഹ കപോതമേ കുറുകുക

മാമയിലാട്ടമെന്നും തുടരട്ടേ, സഖീ

മമ ഹൃത്തടമൊന്നു കുളിരട്ടേ


കാട്ടു ചെമ്പക സൗരഭ്യമായ് നീ

മീട്ടുക രുദ്രവീണയെൻ തോഴീ

പാട്ടു പാടുക ശാരികപ്പെണ്ണേ

പവിഴമല്ലിയായ് പടരുകയെന്നിൽ

കാട്ടാറായ് കവിതകളൊഴുകട്ടെ


പാടിപ്പതിഞ്ഞ നൽ ആഭേരി രാഗമായ്

ആടിത്തിമിർത്ത പ്രണയ നൃത്തമായ്

ആതിരേ,നീ അമൃതവർഷിണിയാവുക

കെട്ടിയാടട്ടെ മൽ സഖീ, മാലോകർ

കാലമൊക്കെയും നം പ്രണയ കഥ

----------------------------------------------------






2022 ഏപ്രിൽ 21, വ്യാഴാഴ്‌ച

ആർദ്രമെൻ അരയന്നമണയവേ...



ഹൃദയവേണീ മീട്ടുക നീയീ

മാഞ്ചുനയേറ്റൊരു തംബുരു വീണ്ടും

പ്രണയ സ്വരൂപിണീ ആടുക നീയെൻ

നെഞ്ചകം നല്ലൊരു മണ്ഡപമാക്കി


പത്മതീർത്ഥക്കരയിലേ, പളുങ്കു കൽപ്പടവിലായ്

നിൻ പൂവുടൽ തഴുകിയ കാറ്റാവാം സഖീ

കൃഷ്ണപക്ഷത്തിലേ, കാർമുകിൽ കെട്ടിലെ

കനകാംബര മണമുള്ള നിൻ കൂന്തൽ തൊടാം

[ഹൃദയ വേണീ]


ഏഴു സ്വരങ്ങളും രാഗാർദ്ര സ്വപ്നങ്ങളും

വീണ്ടുമീ വിപഞ്ചികയിൽ തളിർക്കട്ടെ

ഏകാന്ത വീചിയിൽ എരിഞ്ഞ കനവൊക്കെയും

ഏഴുതിരിയുമിട്ടിനി ജ്വലിക്കട്ടേ, പ്രിയേ പൂക്കട്ടെ

[ഹൃദയ വേണീ]


പുല്ലാങ്കുഴലിൻ പ്രേമ നാദമായ്, എൻ പ്രേയസീ നീ

പടരുകയെന്നിൽ, പ്രിയതേ പാടിപ്പതിയുകയെന്നും

പവിഴദ്വീപിലെ പൊന്മാനായെൻ, തിങ്കളേ നീ

പൊന്നുഷസ്സിലെന്നും തുടിക്കുകയെന്നിൽ

[ഹൃദയ വേണീ ]



2022 ഏപ്രിൽ 19, ചൊവ്വാഴ്ച

തുഞ്ചന്റെ ശാരികയോട്



ഒരു പ്രണയാർദ്ര സംഗീതമായ്

പുതു പൂവാക പൂത്തെന്നപോൽ

എൻ സർഗാത്മ തേൻ തുള്ളിയായ്

നാളെല്ലാം നീയുണരൂ പൊന്നുഷസേ


കവിതയിൽ നീ കുറുകുക, പൊന്മാടപ്രാവാകുക

കരളിലെൻ പ്രിയ കനവാകുക, കനകമാവുക

കസ്തൂരി മഞ്ഞളിൻ കാന്തിയായെൻ കൂടെയുണ്ടാവുക

കൊട്ടും കുരവയുമിട്ട് ജാതിക്കോലം കെട്ടിയാടുമീ

കറുത്ത കാലത്തിലേക്കെത്തി നോക്കായ്ക, ഇടറായ്ക

ഇന്നലെയാർത്തലച്ചു പെയ്ത മഴയിലെന്നാർദ്രേ

കുത്തിയൊലിച്ച് വന്നിന്ന് കുലം കുത്തുമൊരു

വെറും ചവറൊന്നിനെ കവലയിലിട്ടേക്കുക

വഴി പിഴച്ച്, വീൺ വാക്കുരച്ച് കൊടിയെടുത്തവനിൽ

വഴിമാറി നടക്കുക, വിശുദ്ധ സത്തതൻ വേരാവുക


താറുടുത്ത്, തറിയെടുത്ത് കൈ തെറുത്ത് തെരുവിൽ

തെറിപ്പാട്ട് പാടുമീ തസ്കരക്കൂട്ടത്തിൽ നീ പെട്ട് പോകായ്ക

തരളിത ഭാവങ്ങളൊടുങ്ങി നീ  തീപ്പെട്ടൊടുങ്ങായ്ക

പേരെന്നും പൂത്തിരിക്കും, ഉയിർദാനിയായുയർന്നിരിക്കും

പെറ്റ വയറുമാത്രം നൊന്തിരിക്കു,മെന്നും വെന്തിരിക്കും

പിന്നെ, ആധിപെരുത്ത് മൺപെടുവോളം തീ കുടിക്കും

ആകയാലാതിരേ, അകപ്പെട്ട് കൊള്ളായ്ക,കൊല്ലായ്ക

സ്വയം, കണ്മൂടിയേ അകന്ന് പോവുക, കാവ്യകതിർ കൊത്തുക


കാരിരുമ്പാൽ തീർത്ത കശ്മല, കാട്ടുപോത്തിൻ ചങ്കിലും

ചിറ്റാവണക്കിൽ ചാലിച്ച, കാരസ്കരത്തിൻ കായൊന്നിലും

അമൃത് കിനിയുമെന്ന് കാത്തിരിക്കുവാനിനി കാതരേ

കാലമെത്ര ബാക്കിയില്ല, ആകയാൽ നീയാവുക

കൽവിളക്കൊന്നായ് കത്തിയേ നില്ക്കുക, കാവലാളാവുക

ഇനിയുദിക്കും താരകങ്ങളെങ്കിലും, മുനിഞ്ഞ് കത്തി

ജാതി ജാതകങ്ങളിൽ മുടിഞ്ഞ് പോവാതിരിക്കട്ടെ

00000000000000000000000000000000000000000000000000




2022 ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുവത്തിലൂറുന്ന പ്രണയച്ചിന്തുകൾ



ആതിരേ, നീയെൻ ആത്മഹർഷമായ് പെയ്തീടുക

എൻ പ്രണയമാവുക, എന്നിൽ കുതിരുക

കാതരേ, നീ ഹൃദ്യമാം കർണ്ണികാരമാവുക

എന്നിൽ തളിർക്കുക, കാട്ടുവാകപ്പൂവാകുക

ഹൃദയസഖീ,ഒരു വിഷുപ്പക്ഷിയായ് നീ പാടുക

തരളിതയാവുക,യെൻ തീർത്ഥമായ്ത്തീരുക

എന്നിലെ ഞാനായിരിക്കുകയോമലേ, ഒഴുകുക

ഒരേയരുവിയായലയായതിൻ കുളിരായ് തെന്നലായ്

പ്രിയതേ, പുലർവേളയായിരിക്കനീ നാളൊക്കെയും

അതിലൊരു പൊന്മാനായ് പറന്നിരിക്കട്ടെ ഞാൻ

നാട്ടുമാവാകട്ടെ നീ,യതിൽ പൂവായ് വിരിയട്ടെ ഞാൻ


തെച്ചിയില്ല, തേൻ വരിക്കയില്ല, തെയ് വക്കളമില്ല

പൂവാം കുറുന്നിനെയറിയില്ല, പാരിജാതമില്ല, പവിഴമല്ലിയും

പനിക്കൂർക്കയെങ്ങു പോയെൻ സഖീ പിച്ചകപ്പൂമൊട്ടും

പണ്ടാ പാടവരമ്പിലൊരു മേട സന്ധ്യയിൽ, എള്ള് പൂക്കുന്ന

വയലിനപ്പുറമൊരു ഏരിക്കരയിലുരുന്നെന്റെയോമലേ

കൈകൾ പരസ്പരം കോർത്തു നാം കൈമാറിയ ചൂടിന്റെ

ഓർമ്മയുഷ്ണിച്ചു കിടക്കുന്നുണ്ടിന്നും നെഞ്ചകം പൊള്ളിച്ച്


കാട്ടു ജീരകം, തുമ്പിത്തേൻ, കണ്ണാന്തളിയെന്നായ് വീണ്ടും

നാട്ടുവഴിയിലേക്കൂർന്നുപോവില്ല നാമെങ്കിലും തിങ്കളേ

അന്നുണ്ട അതിമധുരമൂറുന്ന നന്മകൾ കരളിലുണ്ടായിരിക്ക

എന്റെയാൽത്തറയിലിനിയും നിൻ നന്ത്യാർവട്ടം വിരിയുക

കൽവിളക്കിൽ നീയെൻ നെയ്ത്തിരി ചേർത്തു വയ്ക്ക,പടരുക


വിഷുവങ്ങളും സംക്രാന്തിയുമിനിയും വരും, കൊന്ന പൂക്കും

വീട്ടകങ്ങളോരോന്നുമൊരോ തനിയുലകമായ്ച്ചെറുതാകും

നിന്റെ കാവവന്റെ നോവെന്റെ ജാലകപ്പേരാലെന്ന് 

സത്വങ്ങളൊക്കെയും ആത്മാംശത്തിലേക്ക് തിരിച്ചൊഴുകും

അന്നും സഖീ, പ്രണയമായിരിക്കയെന്നിൽ പകലന്തിയൊക്കെയും

പകരുവാനിത്തിരി സ്നേഹവും പൂക്കുവാനായിരം പവിഴമല്ലിയും

പൊന്നൊളിപ്പുഞ്ചിരിയുമല്ലാതെ മറ്റെന്ത് സത്യമെൻ പ്രിയതോഴീ

0000000000000000000000000000000000000000000000000000000000000000

















2022 ഏപ്രിൽ 1, വെള്ളിയാഴ്‌ച

പച്ചയിൽ നിന്ന് നെടുംകത്തിയിലേക്ക് പറിച്ച് നടുന്നവ



പാർവണേന്ദുവെന്നായ് പേരിൽ പൂർണ്ണമായ്പ്പോലും പ്രിയനേ

ഒരുവേളയെങ്കിലും നീ വിളിചതില്ലെന്നെയെന്നോർമ്മയിൽ

പാടവരമ്പിലമ്പല നടയിൽ പുഴക്കടവിലൂടു പാതയിൽ സൂക്ഷ്മം

ഞാനിറങ്ങിയ വഴികളിൽ തീർത്തും യാദൃശ്ചികമെന്ന പോൽ

ചന്ദ്രബിംബമതവനിയെ പരിക്രമണം ചെയ്യുമതേ ഗതിയിൽ

വലയം ചെയ്ത നാളിലൊക്കെയും ഞാൻ മാത്രമായിരുന്നു ജീവിതം

കാന്താ, എന്നെ കാത്തുകാത്തു നീയെത്ര കാലമാ അത്താണിയിൽ

കരിങ്കല്ലതിൽ കൊത്തിയ കൃഷ്ണശിലയെന്നേ തോന്നും വണ്ണം

പകലന്തിയൊന്നുമേ പരിഗണിക്കാതെ പൊഴുത് പോക്കി നിന്നു

തിരിമുറിയാതെ പെയ്തൊരാ ആതിര രാവിലന്നൂരൊക്കെയും

പേരാൽത്തറയിലൊന്നുകൂടിയ പ്രളയ നാളിലെൻ പ്രിയനേ

കുട്ടകമൊന്നിലെന്നെക്കൂട്ടി ഊരു ചുറ്റിയത് കനവല്ല കട്ടായം

ഭഗവതിത്തെയ്യം കെട്ടിയാടിയ തുലാപ്പത്തിലന്നൊരു രാവിൽ

തോറ്റം പാട്ട് പാടുന്നതേ താളത്തിലപ്പുറം കാവിലൊരു മൂലയിൽ

കണ്ടിരിക്കുമെന്നെ നോക്കി കണ്ണിറുക്കയിൽ, ഇലത്താളമിട്ടവൻ

ഇരട്ടി വേഗത്തിൽ പെരുക്കവേ, അന്നെൻ ഹൃത്തിലായിരുന്നു

കണ്ണാ, നീ കനലാട്ടമാടിയതും കനവ് പെയ്തതും കാർകൊണ്ടതും



പച്ചയിട്ടാടിത്തിമിർത്ത നിന്നാട്ടക്കോലമെന്നാണെൻ കണ്ണാളനേ

നെടുംകത്തിയിലേക്ക് നീട്ടി വരച്ചതും രൗദ്രമായതും കൺ ചുമന്നതും

രാഹു കേതു രാശിചക്രം കവടി നിരത്തിയ കാല ഭേദം ഗൗളിശാസ്ത്രം

കൂട്ടു പുരികം കാട്ടിയൊരു ഭാവലക്ഷണം, ഇനിയുമെന്തൊക്കെയില്ല

നിൻ ഭ്രമണപഥത്തിൽ നിന്നെന്നെയൊറ്റുവാൻ പാടേ വെറുക്കുവാൻ

പരിണയപ്പീടികയിൽ പെരുമ്പോത്തിനു വിലപേശും മട്ടിൽ പലകുറി

പുരുഷപ്പട പലതുവന്നു കണ്ടും നടത്തിയുമാട്ടിയും കാലം നടക്കവേ

ഒന്നുമൊട്ടുമേശിയിട്ടില്ല ഇന്നോളമെന്നെന്നെക്കാണുക,യറിയുക

പ്രണയമെന്നാലെൻ സ്വരൂപനേയുണരുക തമ്മിലറിഞ്ഞേയിരിക്കുക

എങ്കിലത് സ്വർലോകമാകുമല്ലെങ്കിലില്ല നരക വാരിധി മറ്റൊന്നുമേ










കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...