ആരാണുണർത്തുകയിന്നെന്നെ
ആത്മനൈരാശ്യത്തിലുറക്കം നടിക്കുന്നയെന്നെ
പഴമ്പാട്ടുപാടുന്ന പാണനാരോ
പരമാണു ഭേദിക്കും പൊയ്ക്കിനാവോ
പാപക്കറയുള്ളിൽ ലാവയായ് പതയുന്ന നേരവും
പുതിയ മോഹമൊന്നെന്നിൽ ജ്വരമായി പടർന്നിടും
പതിനാറു തികയാത്ത പുതുപെണ്ണിലും
പതഞ്ഞൊഴുകും വീഞ്ഞിലും വീണു ഞാൻ
എന്നുലകം പുതുസമവാക്യമെഴുതും വേളയിൽ
എന്തിനെന്നറിയാതെ ഉരുകും ഞാൻ ലഹരിയിൽ
എത്ര ഇസങ്ങളും തേർവാഴ്ചയും കടന്നുപോയ്
എനിക്കോർമയിലൊരു പുകമറമാത്രമായ്
കിനാകണ്ടുറങ്ങുവാൻ കോൾമയിർ കൊള്ളുവാൻ
കിഴക്കിന്റെ സ്വപ്നങ്ങളുൾക്കൊണ്ടു നടക്കുവാൻ
കോറിയിടാനൊരക്ഷരവും സ്വന്തമായെനിക്കില്ലാതെ
കുത്തി നിറയ്ക്കുന്നു സിരകളിൽ പുതുമിശ്രിതം
ഏതോ തെരുവുതെണ്ടിയോടൊത്തു പായ്പകുത്തും
ഏതു നേരവും മതഭ്രാന്തിനോശാന കൊടുത്തും
എരിയുന്ന രതിമോഹമണയ്ക്കാൻ
ഏഴുലക മദാലസകളുമായ് രമിച്ചും
നാട്ടു നടപ്പിലെനിക്കെന്തു കാര്യം
നാടൻ വാറ്റിലുണ്ടത്രവീര്യം
നീട്ടി വളർത്തിയ ദീക്ഷയും തടവിഞാൻ
നല്ലൊരു റാൻ മൂളിയാവാൻ ശ്രമിക്കുന്നു
ഒരു നാളറിയാതെ ഞാൻ വഴുതിവീണിടും
ഒടുക്കത്തെ അധിനിവേശത്തീക്കയളങ്ങളിൽ
ഒന്നുരിയാടാനുറക്കെകരയുവാൻ
ഒരിക്കലുമാവില്ല എനിക്കന്നെങ്കിലും
പടിഞ്ഞാറു നിന്നൊരു കഴുകൻ പറന്നെത്തിടും
പണക്കൊതിമൂത്തയെൻ മേലാൾ കവാത്തു മറന്നിടും
പാവനമഹിംസ സ്മാരകം തകർത്തെറികിലും
പിണിയാളുകളൊക്കെ ജനഗണ ചൊല്ലിടും
സ്വയമണിയുന്നു ഞാനൊരു വിഡ്ഢിവേഷം
സ്വാർത്ഥതയും കുടിലതന്ത്രങ്ങളുമതിനൊരു പരിവേഷം
സത്യം സമത്വം സമാധാനമിനിയെല്ലാം
സർപ്പദംശനംപോൽ എന്നിൽ വിഷമേറ്റിട്ടും
ഉണ്ടുനിറഞ്ഞ പെരുവയറും
ഉന്മാദമറിയുന്ന മധുകണവും
ഉരഗമായ് നീന്തുന്നപെൺമണിയും
ഉലകത്തിലെന്തുണ്ടിതിൽ പരം ഭോഗങ്ങൾ
അറിയാതെ പോകും പുതു ആണവരഹസ്യങ്ങളും
അരുതാതെ ചൊല്ലുന്ന പ്രകീർത്തന മന്ത്രങ്ങളും
അഹിംസക്കെട്ടിലൊരു സ്ഫോടനമാകും വരെ
അണയാതെ കാക്കുന്നു ഞാൻ നിന്റെ ശാന്തിഗീതം
mmmmmmmmmmmmmmmmmmmmmmmmm
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ