2022 ഫെബ്രുവരി 12, ശനിയാഴ്‌ച

എന്റെ വാലന്റൈൻ കുരുവി വേരറ്റ് പോകുന്നു



ഇളവെയിലേല്ക്കുവാനിനിയുമൊരു പൊന്മാൻ

ഇതുവഴി വരുമെന്നേ കൺ പാർത്തിരിക്കുക

തുമ്പിതുള്ളാൻ തുഴയെറിയാൻ തുമ്പപ്പൂ നുള്ളാൻ

ഉത്തരീയം ചുറ്റിയൊരു ഊഞ്ഞാലിലാടാൻ

ഓണനിലാവിലിനിയും കവിത പെയ്യുമെന്നോതുക

ശാരികേ,

അന്നൊരൂടുവഴിയിലാർദ്ര നിലാവല്പം മങ്ങി നില്ക്കേ

ആരുമറിയാതെ നിൻ കാർകൂന്തലിൽ ഞാൻ ചാർത്തിയ

കനകാംബരമിനിയും കാഴ്ചശീവേലിയൊരുക്കട്ടെ

കൽപ്പടവിൽ നീ കാത്തു നിൽക്കേ, കർക്കിടക മഴയത്ത്

ആമ്പലിറുക്കാനായ് ഞാൻ നീന്തിയ അമ്പലക്കുളവും

ഉണ്ണിമാങ്ങയൊന്ന് നിനക്ക് നേദിക്കുവാൻ മാത്രമായ്

ഉറുമ്പുകടിയത്രകൊണ്ട് ഞാൻ കീഴടക്കിയ സിന്ദൂരമാവും

പെറ്റു പെരുകുമെന്നൂറ്റം കൊണ്ട് പലരിൽ നിന്നുമിരന്ന്

പാർവണേന്ദു നിനക്കായ് വച്ചുനീട്ടിയ മയിൽപ്പീലിയും

വേരറ്റുപോകാതെ പാലിച്ചുകൊള്ളുക വസന്തകാലമൊക്കെയും

പ്രിയതേ,യറിയുക

പതിറ്റാണ്ടുകൾ പാടിപ്പറഞ്ഞ് വെറുമൊരു പുലഭ്യമായ്

പോക്കുവെയിൽ പോലുമൊരുനോക്കു കാണാത്ത

പുരോഗതിയുടെ പൊന്നാട പുതച്ചയീ,നരച്ച വേനലിൽ

നീയേറ്റുമാനൂരും ഞാൻ പറശ്ശിനിക്കടവും രണ്ട് ദിക്കായ്

ഊറ്റം കൊള്ളുവാനൊരു പുഴക്കടവ് പോലുമില്ലാതെ വറ്റി

ചെമ്പട്ട് പുതയ്ക്കുവാനൊരുമ്പെട്ട് വേച്ചു നടക്കയിൽ കാണുക

പ്രണയ പാരവശ്യമഭിനയിക്കുന്നുണ്ടപ്പുറം പുതു യൗവ്വനം

ഹൃദയ ഭാഷയിൽ പോലുമിന്ന് നിറഞ്ഞ നിർജ്ജീവ കണം

ആസുര നൃത്തച്ചുവടുകളിലേക്ക് പരകായപ്പ്രവേശം കൊണ്ട

ആത്മ രഹസ്യമോതുന്ന പ്രേമവായ്പു നാടക രംഗപടം

ആർത്തവപ്പൂമെത്തപോലുമനായാസമവധിക്ക് വച്ച്

തീയതികളെ പലതായ്പ്പകുത്ത് തീറെഴുതി നോവിനെയറുത്ത്

ജീവന്റെ കണികകളൊരുമിക്കുന്ന ജൈവികപ്പാതയിൽ 

രാസകൂട്ടുകളാവതും വിതറി നിർജ്ജീവമാക്കി ചൊൽപ്പടിയാക്കി

എത്രയാടിയുമൊട്ടുമാകാത്ത വൈകൃതപ്പേക്കൂത്ത് മേടയിൽ

ഇനിയെന്റെയാതിരേ,

ഓതിരവും കടകവും കടന്ന് ചുവടൊക്കെയും ചടുലമാക്കി

മണ്ഡലവും വൃത്തചക്രവും പയറ്റിത്തെളിഞ്ഞ് വിജയം കൊണ്ട്

വിശ്വമോഹനത്തിലേക്കുറ്റുനോക്കുമീ ശ്യാമ സായന്തനങ്ങളിൽ

വരികയൊരുമാത്രയെന്നിൽ കുതിരുക,യെന്റെ കതിരാവുക

കല്ലിച്ചുപോവാതെ നില്ക്കട്ടെയോർമ്മകൾ,ഒട്ടും കല്ലാവാത്ത

കുലമൊന്നെങ്കിലും വരുമതുവരെ കരിയാതെ കാക്കുക, കൈകോർക്കുക

=============================================







2022 ഫെബ്രുവരി 8, ചൊവ്വാഴ്ച

വത്മീകത്തിലേക്കിറ്റുന്ന വാസനത്തൈലം



കരിനീല ആകാശത്തിലത്ര ആഴത്തിൽ

വേരാഴ്ത്തി നില്ക്കുമൊരു കദന കാവ്യ തന്തുവിനെ

നിന്റെ ദുസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു

വിവർത്തനം ചെയ്യുന്നു ശാരികേ നീ


ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ

എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ

സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം

കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക നീ


ഹൃദയ ശല്ക്കങ്ങളിലൊക്കെയും സിംഗള മൊഴിയുടെ

ആട്ടുമകറ്റുമിന്നും തട്ടി പ്രതിധ്വനിക്കയാലോമനേ

തേനിൽ ചാലിച്ചു നീ മൂളും പ്രേമ ശീല്ക്കാരങ്ങൾ കേട്ട്

തരളിതമാകുമെന്റെ കരളിതെന്ന് കാത്തിരിക്കായ്ക


പഞ്ചാരിമേളം കൊട്ടിക്കേറുന്ന കാലമൊക്കെയും 

പൂരപ്പറമ്പുകളിൽ തീയാട്ടമാടാൻ മാത്രം ഉഴിഞ്ഞിട്ട

നേർച്ചക്കോഴിയെന്റെ തലയെടുപ്പും കൂവലും കണ്ട്

നിനച്ചിടായ്കയത്ര ലളിതമൊരു ബാന്ധവം നെയ്തിടാൻ


ഇല്ല സഖീ,യെന്നിലില്ല ദുരിതം തീണ്ടിയൊടുങ്ങാത്ത

അത്ര കോയ്മ കാട്ടും കശേരുവൊന്നുപോലും, ഇല്ലയൊട്ടുമേ

നിന്നിൽ പടർന്ന് നരകനൃത്തം ചെയ്യുവാൻ ത്രാണികൊണ്ട

ഇടുപ്പെല്ലും ഇക്കിളികൂട്ടും രോമാവൃത വിരിമാറും മറുകും

എങ്കിലും,

എല്ലാമുണർന്ന്, നീയെന്റെ കാവ്യങ്ങളിൽ കാമംകൊണ്ട്

പ്രണയ പരവശത്താൽ ഒട്ടിനില്ക്കുവാൻ കോപ്പ് കൂട്ടുകിൽ

വരിക,യൊരു തുലാപ്പെയ്ത്തായ് കുളിർപ്പിക്കയെന്നെ

ഇത്ര കല്പ്പിക്കയില്ല മറ്റൊന്നും, കുതിർന്നേ കിടന്നിടാം

==================================================


2022 ജനുവരി 30, ഞായറാഴ്‌ച

കരളിൽ നിന്ന് കഥകളൊഴുകവേ കവിതയാകുന്നു



ഹിമക്കെട്ടിനുള്ളിലെത്ര കാതം താഴെയാകിലും

പുറന്തോട് ഭേദിച്ച് വെളിച്ചം കൊണ്ട്, നീറി

ഒരുനാളൊരു കണം കത്തിത്തീർനീന്നെങ്കിലേ

കദനങ്ങൾ തിരികെ വരാതെ കാലാവശേഷമാകൂ


സജീവമാമൊരഗ്നി പർവ്വതമായ് ഉള്ളുരുകവേ

ആധിയാറാതെ കാത്തുവച്ചതൊക്കെയും, പൊട്ടി

ലാവയായ് നിന്റെ സമതലങ്ങളിലൊഴുക്കയിൽ

നിന്നെ വാട്ടുകയെന്നതല്ല,യെൻ നോവിനെ

തീണ്ടാപ്പാടകലേക്ക് ആട്ടുകയെന്നത് മാത്രമാണു


ആണ്ട വെയിലൊക്കെയുമൂറ്റി വച്ചിട്ടുണ്ട് ഭദ്രം

കൊണ്ട കണ്ണീരാകെയളന്നിട്ടിട്ടുണ്ട് നിശ്ചയം

ഉണ്ട വേദനയൊട്ടും ചോരാതെ ചേർത്തിട്ടുണ്ട്

കണ്ട കരിങ്കടലാകെ കരളിലൊട്ടിച്ച് കാത്തിട്ടുണ്ട്

കാലമെത്തയിലവ കവിതയായ് കുരലുപൊട്ടിക്കും


പുളിവിറകെരിച്ച കനൽപ്പുറമേറ്റിയ ലോഹമൊന്ത

പുഴുക്കളരിച്ചും കെട്ടിവയ്ക്കാതെയിട്ട വിശ്വാസപ്പുണ്ണു

ഒറ്റ നാഴികയിലൊമ്പത് പേരുമായൊറ്റുപോയ മേനി

പോറ്റുവാൻ പലരെയും പലകാല ഹിതം നോറ്റ ജീവിതം

ഇല്ല, കെട്ടിയാടിയ വേഷങ്ങളിൽ പാതി പോലും

കുരുത്തിട്ടില്ല, കവിതയായൊട്ട് കൺ തുറന്നിട്ടുമില്ല

എങ്കിലും, ഇല്ലാതെയില്ല ബീജസങ്കലനമാകുവാൻ

സാധ്യതയും സമയവു,മാകയാൽ സ്നേഹിതാ അരുതായ്ക

നരക ജീവിതം കൊണ്ട് വെന്ത് തീർന്ന ഹൃത്തിനെ വീണ്ടും

ചുടുകാടിനു കാവലായ് എരിതീ പക്കമാക്കുമെന്ന് വെറുതെ

വെറും വാക്ക് പറഞ്ഞ് പ്രകോപിപ്പിക്കരുത്, വിരട്ടരുത്

വേദനയൊക്കെയും നസ്യം ചെയ്ത് ദുരിതം ധാര കൊണ്ട്

പിന്നിട്ട വഴിത്താരകളെന്നിലൊടുങ്ങട്ടെ, പിന്നെയും പൂക്കട്ടെ

പുതു കവിതകൾ പിറക്കട്ടെ,യെല്ലാമൊരു കഥയായിരിക്കട്ടെ

======================================================






2022 ജനുവരി 16, ഞായറാഴ്‌ച

മാപ്പെഴുതി വാങ്ങാൻ കോപ്പു കൂട്ടുന്നവനോട്



`നമ്പ്യാർപ്പടിയിലെ ചായക്കടയിൽ

സമാവറിന്റെ  തിളനിലയറിയാനിട്ട

ചെമ്പു നാണയത്തിലായിരുന്നു, ബാല്യം

തപിക്കുന്ന ഹൃത്തിനെ മെരുക്കാൻ ശ്രമിച്ചത്


വരക്കുളത്തങ്ങാടിയിൽ കശാപ്പു ശാലയിൽ

നാളെ വെട്ടാൻ കെട്ടിയിട്ടിരുന്ന, എല്ലുന്തിയ

അറവുമാടിന്റെ കണ്ണുകളിലായിരുന്നു, കൗമാരം

ഒറ്റുകൊടുത്ത വ്യഥകളെ കഥകളാക്കാൻ പഠിച്ചത്


മാംസം പകുത്ത്, ഒമ്പതാളുടെ രേതസ്സ് നക്കി വീണ്ടും

അടുത്ത വേട്ടാളനായ്, ചായമിട്ട് വാതിൽപ്പടിയിൽ വീഴവേ

മുറുക്കിച്ചുവപ്പിച്ച, ഇടയാളരൂപത്തിന്റെ നാക്കിലായിരുന്നു

യൗവ്വനം, രതി ചിന്തകളെ ഭയത്തോടെ വീക്ഷിച്ചത്


ഇന്ന്, നഗരഹൃത്തിന്റെ നരക രസമൊക്കെയും മോന്തി

വേപഥുവോരോന്നിന്റെയും വേവു നോക്കി, വാർദ്ധക്യം

വഴിയാത്രയ്ക്ക് ഊന്നു വടിയുമായ് കൂടെയെത്തുന്ന വേളയിൽ

കരളുപൊട്ടിക്കുരലു ചീന്തി കാറിക്കൂവിയതൊക്കെയും, നിന്നെ

കള്ളനാക്കാനല്ല;യെന്നുള്ളിലെ കദനമൊഴിയാൻ മാത്രം

പകയില്ലയൊട്ടും വിദ്വേഷം തൊട്ടു തീണ്ടിയിട്ടില്ലയെന്നിൽ

കഥയിതൊക്കെയും മറക്കുക, കൈകോർക്കുക പിന്നെയും

കാലമൊഴുകട്ടെയൊരു കവിതപോൽ, ഒട്ടുറങ്ങട്ടെ ഞാൻ

മറിച്ചാണു മനോ ധർമ്മമെങ്കിൽ; പെട്ടതിലൊരു പൊട്ട് പോലും

കൊട്ടിയിട്ടില്ല ഞാൻ, വാക്കുകൾക്കില്ല ക്ഷാമമെൻ കവിതയ്ക്കും

കെട്ടിയാടുക തന്നെ ചെയ്യും മമ ദുരിതപർവ്വമൊക്കെ,യതിൽ

കെട്ടടങ്ങാൻ സ്വയമൊരുങ്ങായ്ക, വിട്ടുകളയുക വിപരീതമെല്ലാം

00000000000000000000000000000000000000000000000000000000




2022 ജനുവരി 9, ഞായറാഴ്‌ച

കാലം തെറ്റി പൂക്കുന്ന കവിതകൾ

 


പൊരിവെയിൽ പൂത്തെന്റെ ഇലകളൊഴിഞ്ഞ

ഇന്നീ പാഴ്ത്തടിയിലല്ല ഹേ, ആത്മൻ

പെരും ദാഹം കൊണ്ടന്ന് വറുതി കാർന്ന നാളെന്റെ

താഴ് വേരിലായിരുന്നു നീ ചുംബിക്കേണ്ടിയിരുന്നത്


വെള്ളിടിയേറ്റ് വിളറിയെന്റെ ദേഹം വാനം തൊടുന്ന

ശപ്തമീ, ഉയർച്ചയുടെ പാതിരാവിലല്ല കാതരേ

അന്നൊരു വെറും സ്പർശമെങ്കിലും കാത്ത്, കവലയെല്ലാം

പേ പിടിച്ചോടിയ എന്റെ കനവിലായിരുന്നു നീ

ഒരു വേളയെങ്കിലും അനാവൃതയാവേണ്ടിയിരുന്നത്


കാച്ചിമുക്കാനിത്തിരി കഞ്ഞിത്തെളി ഇരവ് വാങ്ങുന്ന

കസവ് നരച്ചയീ കാർത്തിക സന്ധ്യയിലല്ല കാതരേ

തുന്നിച്ചേർത്ത കുപ്പായം പിന്നെയും പെരും കീറൽ

വന്ന്, നാണമൊളിക്കാനില്ലായ്കയിൽ പൊയ്മുഖമിട്ട

അന്ന,ധ്യയന പകലിലായിരുന്നു നീയെന്നെ പുല്കേണ്ടത്


തുള്ളി വെള്ളം കൊതിച്ച്, നാക്കുനീട്ടിക്കരയുന്ന നായയെ

തുള്ളൽക്കഥ വിശദീകരിച്ച് തിസീസെഴുതാൻ പ്രേരിപ്പിക്കായ്ക

വിശപ്പിന്റെ ഉച്ചി തൊട്ട്, അന്നനാളം കക്കുന്ന പ്രാണനെ

വിശുദ്ധ യുദ്ധങ്ങളുടെ കാര്യ കാരണം ചികയാൻ വിടാതിരിക്ക

കണ്ട്, കാമിച്ചിരിക്കുന്നവൻ കത്തി കാട്ടി ഉയിരെടുക്കുന്ന കാലം

വെട്ടാൻ വാളെടുത്താട്ടുന്നവൻ വാലാട്ടി കൂടെയൊട്ടുന്ന കാലം

പ്രിയതേ,യറിയുകൊന്നും പരസ്പര പൂരകമല്ല,അച്ചട്ടും

പുഞ്ചിരിച്ച് കൊണ്ടേയിരിക്കുക, പെരുമഴപ്പെയ്ത്തൊക്കെയും

തോർന്നിടും, പുഷ്പിക്കാതെ പോകീലൊരു പാഴ്ച്ചെടിയും

000000000000000000000000000000000000000000000000000000




2022 ജനുവരി 1, ശനിയാഴ്‌ച

മത്തു പിടിച്ചവനു മറുമരുന്നാകുന്നോൻ

 


വെള്ളിടി പൊട്ടുന്ന ഗന്ധകപ്പാടങ്ങളിൽ

ജീവിതഗന്ധിയായൊരു കവിതയ്ക്ക് കാതോർക്കുന്നു

ഇറച്ചിയിലേക്ക് മാത്രം കണ്ണുപായുന്ന അറവുശാലയിൽ

തിപ്പലിയും ആടലോടകവുമായ് അങ്ങാടിമരുന്നാവുന്നു

ഭൂഖണ്ഡങ്ങൾ കോറിയിട്ടൊരു ഉരുട്ടുഗോളത്തിൽ

അച്ചുതണ്ടില്ലാത്ത ആശയമാകുന്നു ഞാൻ

യുദ്ധക്കൊതിയുടെ അധികാര ആസനങ്ങൾക്കു മേൽ

വെള്ളരിപ്രാവിനു തിനയും ഗോതമ്പുമായ് ചിതറിക്കിടക്കുന്നു

ജാതിച്ചെടികൾക്ക് കാവൽ കൊള്ളുന്ന മേല്ക്കോയ്മകളിൽ

ജാതകമെഴുതാത്തൊരു ഏറുമാടമായ് ഞാൻ വേറിട്ട് നില്ക്കുന്നു

നിന്റെ ഗോപുരം ആയിരം പേരുചാർത്തപ്പെടുമിടമെങ്കിലും

മുളയരിക്കഞ്ഞിയും കൂർക്കൽ വിളയിച്ചതുമെൻ രസന തേടുന്നു

നിന്റെ പതാകയിൽ നിന്നിന്നലെ പൊഴിഞ്ഞൊരൊലിവില

നറുതേനും നന്നാരി നീരും സമം ചേർത്തയെന്റെ ദാഹജലം


അമ്ളമൊളിപ്പിച്ചാർത്തു  വെടിയുപ്പ് വിതറുന്ന വേഴ്ച്ചകളിൽ

ഒരു കുന്നിമണിയൊരപ്പൂപ്പൻ താടി എന്റെ പ്രണയമാകുന്നു

ആർദ്ര സംഗീത ശില്പങ്ങളിൽ പിംഗല വർണ്ണങ്ങൾ പൊതിയവേ

എന്റെ കനവുകളിൽ പെരുമഴപ്പെയ്ത്തിന്റെ താളമിടുന്നു

തൊലി വെളുപ്പിനും തോളത്തെ തുടിപ്പിനും ബഹുമതി കെട്ടുമിടം

എത്ര വിളമ്പിയാലും തീരാത്ത അനുഭവ സാക്ഷ്യമായ് നിലകൊള്ളുന്നു

തെക്കോട്ടൊഴുകുന്ന നദികളിലൊക്കെയും തെള്ളിപ്പൊടിയിടുക

താമരയിതൾ വിരിയുന്ന ദേവസന്നിധിയാകെയും കാവി പൂശുക

അരചമണ്ഡപങ്ങളിൽ പൊൻ വളകളിട്ട് താമ്രപത്രം തരായ്കിലും

ആർദ്ര മാനസങ്ങളിലെന്റെ കവിത കൂടൊരുക്കും കൊഞ്ചലാവും

അതുമതിയതുമാത്രം മതി എഴുതിയതിനൊക്കെയും മാറ്റേകുവാൻ

0000000000000000000000000000000000000000000000000000000000000000000





2021 ഡിസംബർ 28, ചൊവ്വാഴ്ച

ഭരണിപ്പാട്ട് പാടി യാത്രയാക്കേണ്ടവൻ



ആർദ്രേ,

ഈ വസന്തത്തിന്റെയൊടുക്കത്തെയൊരു പൂവിൽ നിന്ന്‌

ഒരു നൂല്പ്പാത തീർത്ത്‌ നീയെൻ കരളിലിരിക്കുക, പാടുക

ഹൃദയത്തിലാഴത്തിലോടുന്ന പ്രണയവേരിന്റെയറ്റത്ത്‌

ഒരു നീർക്കണമായ്‌ നീയുണ്ടായിരിക്കുക, നൃത്തമാടുക

നെയ്തെടുക്കുന്നോരോ കവിതയുടെ കൂട്ടിലും വാക്കിലുമൊരു

നെയ്ത്തിരിക്കാഴ്ചയായ്‌ നീ, ഉച്ചശീവേലിയൊരുക്കുക

ഇനിയും വറ്റിയൊടുങ്ങിയിട്ടില്ലാത്ത മാഞ്ചുനയാവുക


പ്രിയതേ,

നിലപാടുതറയിലൊരുവട്ടം കൂടിയെത്തുക, കോയ്മ തരിക

നിലയ്ക്കാത്ത, സാന്ദ്രരാഗമായ്‌ ഉണ്ടാവുമെന്ന്‌ പൊയ്യോതുക

എത്ര ശക്തമായാണെന്നിലെ കാല്പനികതയെത്തച്ചുടയ്ക്കുന്നത്‌

അതിലുമെത്ര ലളിതമായാണിപ്പ്രണയ ശില്പങ്ങളെയെരിപ്പത്‌

അന്ന്‌, കാവുതീണ്ടലും കഴിഞ്ഞ്‌ നീയെനിക്കേകിയ തിരുമധുരം

വരിനെല്ലു പായസം, ചെങ്കദളി നിവേദ്യമെല്ലാമോർമ്മയായ്‌

അശ്വതി പൂജയും തൃച്ചന്ദനച്ചാർത്തുമാർക്കുമറിയാതെയായ്‌


ദേവീ,

കുഞ്ഞിക്കുട്ടനാണ്ട മകോതയിലീ കുഞ്ഞിരാമനെയും വാഴിക്കുക

ചേരമാന്റെ തെളിനീർക്കുളത്തിലെന്നെയൊരു പരലായ്‌ ഗണിക്കുക

എന്നിലെ വാക്കുകെട്ട്‌, ബീജമൊടുങ്ങവേയെന്നെത്തഴുകുക

എന്റെ എഴുത്താണിത്തുമ്പിലൊരു വീണ മീട്ടുക, പരവശനാക്കുക

ഇനിയീ കാമ ഭാവവും കാവ്യ ലോകവുമെന്നിലൊടുങ്ങുന്ന നാൾ

എന്നിലെ ദാരികവീരനെ നിഗ്രഹിക്കുക, സ്തുതിഗീതങ്ങളോതുക

ഒടുവിലൊരു ചെമ്പട്ടുവിരിച്ചെന്നെക്കിടത്തയിൽ, വാമപുരോ ഭാഗം

എന്റെ കവിതകളടുക്കി വെയ്ക്കുക,ഹവിസ്സുചേർത്തഗ്നി പകരുക

0000000000000000000000000000000000000000000000000000000000000000000000


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...