വചനങ്ങളുടെ ആൾത്താരയിൽ നിന്നും
ഇവാനിയോസ് ഇടവകയോടു പറഞ്ഞതു
സ്നേഹമായിരുന്നു
പീഡനങ്ങളുടെ മുൾക്കെട്ടുകൾക്കിടയിൽ
ദൈവദൂതൻ സ്വന്തം ജനതയോടു
പ്രസംഗിച്ചതും സ്നേഹമായിരുന്നു
തൂലികത്തുമ്പിലെ ഈറ്റുനോവിൽ നിന്നും
കവിവചനം ഇറ്റു വീണതു
സ്നേഹമായിരുന്നു
കനകാമ്പരം കൈമാറുന്ന
സ്വപ്ന ദർശനം കൊതിക്കുന്ന
പാവന സ്നേഹം
കുപ്പിവളകൾ വീണുടയുന്ന
ചർമ്മങ്ങളിൽ നിന്നും
ചോരപൊടിയുന്ന
ഒരു സ്വപ്നമായ് എഴുതിത്തള്ളുന്ന
രക്തരൂഷിത സ്നേഹം
അറഫാത്തിന്റെ ആശുപത്രിക്കിടയിൽ
ആശ്രയമറ്റവന്റെ അന്ത്യാഭിലാഷം പോലെ
സ്നേഹം
അഫ്ഘാനികളുടെ യുദ്ധക്കെടുതികളിൽ
ബോംബു വർഷത്തിനിടയിലെ
അത്താഴപ്പൊതിപോലെ സ്നേഹം
ഗ്വാണ്ടിനാമോയിലെ നരവേട്ടയ്ക്കിടയിൽ
ക്ളോസറ്റിനുള്ളിലെ വിശുദ്ധ വചനം പോലെ
സ്നേഹം
ഒടുവിൽ
സ്നേഹം വളർന്നു
അടുക്കളയിൽ നിന്നും
അന്താരാഷ്ട്ര ഉച്ചകോടിയിലേക്കു
രാധയിൽ നിന്നു, രമണനിൽ നിന്നു
രതിക്രീഢകളുടെ രണ്ടാമൂഴത്തിലേക്കു
പിന്നെ,
ഭാര്യക്കു രണ്ടു ടീസ്പൂൺ സ്നേഹം
മകൾക്കു ഒരു മാത്രസ്നേഹം
പോമറേനിയനു സ്നേഹത്തിന്റെ
രണ്ടു ബിസ്കറ്റ്
നാളെ
ക്യാപ്സൂളുകളും തൻമാത്രകളും
പിന്നിട്ട്
തപിക്കുന്ന ഹൃദയങ്ങളിൽ നിന്നു
തെന്നിമാറി
ഒരു പുതിയ സൈബർ ലോകത്ത്
ഒരൗൺസിന് ഒമ്പതു യൂറോ
കണക്കിൽ
സ്നേഹം തൂക്കി വിൽക്കും വരെ
എനിക്കെന്റെ സ്നേഹ നിദ്ര.
wwwwwwwwwwwwwwwwwww
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ