പ്രാണവായുവുൾക്കൊള്ളാൻ പെടാപാടുപെട്ടുകൊണ്ട്
പകലിന്റെ തൊട്ടിലിലുറങ്ങുന്ന മകൻ
അയലത്തെ വിരുന്നിന്റെ വിഭവങ്ങളെച്ചൊല്ലി
അത്താഴത്തിനരിക്കിനിയെന്തെന്നു ഭാര്യ
നരച്ച കടലാസിൽ കോറിയിടാനൊന്നുമില്ലാതെ
നഖം കടിച്ചുതുപ്പി ഞാനിരിക്കുന്നു
ചിങ്ങമറിയാതെ കന്നിയറിയാതെ
ചിതൽപ്പുറ്റു തിന്ന പാടം നീണ്ടു കിടക്കുന്നു
ചിതയെരിഞ്ഞൊടുങ്ങിയ ഓർമ്മകളിൽ
ചിരപുരാതന കാതൽ മാത്രം ബാക്കിയാവുന്നു
ചിലന്തി വലയിലൂടെയൂർന്നു വീണ സ്വപ്നങ്ങളിൽ
ചിറകുള്ളവ മാത്രം നാക്കുനീട്ടുന്നു
ഇന്നവധി ദിനമാകയാൽ ഫാക്ടറിയിൽ നിന്നും
സമയത്തിന്റെ അപഥസഞ്ചാരങ്ങളറിയിച്ചു
സൈറൺ മുഴങ്ങാനിടയില്ല
പുഴുവരിച്ച തലച്ചോറിനുള്ളിലേതെങ്കിലുമൊരു കോണിൽ
വിഷം തീണ്ടിയ ഓർമ്മകളുടെ വികലഭാഗങ്ങൾ തേടി
കുന്തിച്ചിരിക്കുമ്പോഴും പകലൊടുങ്ങുന്നില്ല
മകനുണർന്നാലിനിയും പല സംശയങ്ങളുണ്ടാവും
ഞാനറിയുന്നില്ല നിന്റെ ചോദ്യങ്ങൾക്കുത്തരം
കടലാസിൽ നിന്നും കണ്ണുയർത്തിയാൽ
കടക്കണ്ണിലെഴുതാതെ പോയ മഷിയുടെ
കനകവും കസവുമണിയാത്ത മനസ്സിന്റെ
വേവലാതിപ്പുസ്തകം നീ തുറക്കും
തേഞ്ഞു തീർന്നയെൻ ഘടികാരചക്രങ്ങൾക്കു
വേഗതപോരെന്നു തോന്നിത്തുടങ്ങുന്നു
കലണ്ടറിനുള്ളിലെ കറുത്ത ദിനങ്ങൾ
മുഴുവനായ് ചുമക്കാൻ തുടങ്ങുമ്പോൾ
ഇനിയുമെന്നിലെ പകലുകൾക്കു നീളമേറുന്നു
വരണ്ട മനസ്സും മഷിയുണങ്ങിയ എഴുത്താണിയും
നരകയറിയെൻ താളുകളിൽ വിടരാൻ മടിക്കുമ്പോൾ
മുന്നിൽ ഞാൻ കാണുന്നു
വിരസമായൊരായിരം പകലുകൾ.
----------------------------------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ