2011, ജൂലൈ 20, ബുധനാഴ്‌ച

അവസ്ഥാന്തരങ്ങൾ

വേനലിന്റെ ഉഛസ്ഥായിയിൽ ഞാൻ
വെള്ളപ്പൊക്കം സ്വപ്നം കാണുന്നു
തണുത്തുറയുന്ന പാതിരകളിൽ
വെയിലിന്റെ വരവു പ്രതീക്ഷിക്കുനു
എന്റെ ഇരുളുകളിൽ വെളിച്ചത്തെയും
പ്രഭാതങ്ങളിൽ അസ്ത്മയത്തെയും
ഏകാന്തതയിൽ ശബ്ദാധിക്യത്തെയും
കനവു കണ്ടു ഞാൻ കാലം കഴിയുന്നു


ഭാഷയും വേഷവും ഒന്നു ചേർന്നു
അസ്തിത്വമില്ലാത്തൊരു ഭോഷ്ക്കാവുന്ന
പ്രവാസം മരവിച്ച മെത്ത തന്നെയാണു


ഈത്ത മരത്തോപ്പുകളിൽ നിന്നും
ഗോതമ്പു വയലുകളിൽ നിന്നും
കാറ്റൊഴുകി എന്നിലെത്തുമ്പോൾ
പഴുത്ത കോൺക്രീറ്റു പകരുന്ന
കടുത്ത വസന്തമല്ലാതെ മറ്റെന്താണു
എനിക്കായ്‌ കരുതിവെയ്ക്കുക


ഏറ്റവും പ്രസക്തമയൊരു വർണ്ണം
അകക്കാഴ്ച്ചയിൽ നിന്നു പോലും
അകന്നു കഴിയുമ്പോൾ
തൃതീയമായൊരു ലോകത്തു
കൂട്ടിച്ചേർക്കാനൊരു നിറമില്ലാതെ
കറുപ്പു വെളുപ്പു കലർത്തി ഞാൻ
കോലമിടുന്നു


ചിന്തിക്കുവാനൊരു ഭാഷ
സംസാരിക്കുവാനൊരു ഭാഷ
എന്റെ പ്രവർത്തനങ്ങളിലെ മറു ഭാഷ
ഭാഷപ്പെരുമയിൽ ഞാൻ
അഹന്ത കൊള്ളുമ്പോൾ
സ്വന്തം വികാരങ്ങൾക്കു പോലും
ഒരു മൊഴിയില്ലെന്നു ഞാൻ തിരിച്ചറിയുന്നു


ഇവിടെ ഞാനെന്ന വ്യക്തി
ഒരു സർവ്വ നാമത്തിലൊതുങ്ങുന്നു

ഇനിയൊരു നാൾ
കാലത്തിനും അവസ്ഥയ്ക്കുമൊപ്പം
കാർമേഘത്തിനും കടലിടുക്കിനും സമാന്തരമായ്
എനിക്കെന്റെ മാർഗ്ഗം സ്വന്തമായ്
താണ്ടാൻ കഴിയുന്ന നാൾ വരെ
ഞാനീ അവസ്ഥാന്തരങ്ങൾക്കിടയിൽ
അലഞ്ഞു തിരിയട്ടെ

wxwxwxwxwxwxwxwxwxwxwxwxwxwxw

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...