അറിയുന്നിന്നു ഞാനെൻ പ്രിയേ
വസന്തം വിടർന്നയാമങ്ങളിൽ
വരും വരായ്കളെക്കുറിച്ചു നീ പുലമ്പിയ
വാക്കുകളുടെയർത്ഥങ്ങളോരോന്നും
ആയുസ്സൊരിക്കലും അധികരിക്കില്ലെന്നു നീ
വീണുകിട്ടിയ നിമിഷങ്ങളൊക്കെയും
വർണ്ണഘോഷങ്ങളാക്കിയും പാടിയും
വിശുദ്ധമാക്കിയ പൊൻപുലരിയിൽ
അന്തസ്സും ആഭിജാത്യവും തേടി ഞാൻ
വർത്തമാനത്തിന്റെയർത്ഥമറിയാതെ
വീഥികൾതോറുമലഞ്ഞ നാളിലും
വിടർന്ന കണ്ണുമായ് കാത്തിരുന്ന നിന്നെ
അറബിനാടിന്റെ എണ്ണപ്പുകകണ്ട്
വിയർക്കാതെ കായ്ക്കുന്ന കനികളിൽ കൊതി പൂണ്ട്
വറ്റാതെയൊഴുകുന്ന സ്വപ്നങ്ങളും കൊണ്ട്
വണ്ടികയറിയ ഒടുക്കത്തെ പകലുകൾ
അന്യന്റെ കരുണയ്ക്കായ് കൈനീട്ടി നടന്നു ഞാൻ
വീറും വാശിയും നിലനിർത്തുവാൻ വേണ്ടി
വിശപ്പും വിലക്കും കാര്യമാക്കാതെ
വാരിയെടുത്തു മുത്തുകളൊക്കെയും
ആയുസ്സുമാരോഗ്യവും അടിയറവെച്ചു
വായുവേഗത്തിലോടി നടന്നപ്പൊഴും
വാതം കശക്കിയെറിഞ്ഞ നിന്നെയും
വേദം വെറുത്തപൊൻ മകനേയും മറന്നു ഞാൻ
ആർത്തിമൂത്തവേട്ടനായ്ക്കൊരിക്കൽ
വീണുകിട്ടിയകാട്ടുമാംസംപോലെ
വിരഹവും വേർപാടും ഓർത്തു നടുങ്ങാതെ
വലിച്ചെടുത്തു ഞാൻ വിഭവങ്ങളൊക്കെയും
ആദർശം അലൗകികം ഒന്നും നിനയ്ക്കാതെ
വേപഥുപൂണ്ട നിന്നെയോർക്കാതെ
വിലക്കപ്പെട്ട കനികളെല്ലാം തേടി ഞാൻ
വിരണ്ടു നടന്നു ജീവിതം മുഴുവനുo
ആശിച്ചതെല്ലാം നേടിയെടുത്തെന്നു
വീരവാദം മുഴക്കി പിൻ വാങ്ങിയ വേളയിൽ
വീണുപോയെന്നറിയുന്നു നീയേതോ
വാതായനം തുറന്നന്യ ലോകത്തേക്കു
--------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ